

കൊച്ചി: മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ഹൈക്കോടതി ജാമ്യം അുനവദിച്ചത്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്‍റെ വീഴ്ചയാണെന്നും കോടതി വിമർശിച്ചു.
പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്. കേസിലെ പതിനാലാം പ്രതിയായ അർജുൻ ആയങ്കിയെ പിടികൂടി 125 ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനായിരുന്നില്ല. അതിനാൽ തന്നെ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതി കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.