
ഡ്രൈവിങ് ലൈസൻസ്: പരീക്ഷാ പരിഷ്കരണ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി. പരീക്ഷാ പരിഷ്‌കരണത്തിൽ ഏർപ്പെടുത്തിയ പുതിയ നിയമങ്ങളൾ ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും എല്ലാ അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.
നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ് പുതിയ നിയമങ്ങൾ എന്നും ആരോപിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ സിങഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ റദ്ദാക്കിയ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചനയിലുണ്ട്.
ഡ്രൈവിങ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്, പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍ നടത്തണം, ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് നിർബന്ധമായും ഡാഷ് ബോർഡ് ക്യാമറകൾ, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണം, ഡ്രൈവിങ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ഹൈക്കോടതിയെ സമീപിക്കുന്നത്.