
ചക്കയും അരിഷ്ടവും പ്രശ്നമാകില്ല; ബ്രെത്തനലൈസറിനു മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് വേണമെന്ന് ഹൈക്കോടതി
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചെന്ന് പറഞ്ഞ് ചക്കപ്പഴം കഴിച്ചവരും അരിഷ്ടം കുടിച്ചവരും ഇനി ബ്രെത്തനലൈസറിൽ കുടുങ്ങില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കുമ്പോൾ ബ്രെത്തനലൈസർ ഉപയോഗിക്കുന്നതിന് മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശി ശരൺ കുമാർ എസിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത ശരണിനെ ബ്രെത്തലൈസർ പരിശോധനയ്ക്ക് ശേഷം സ്വയം ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ ഹർജിക്കാരന്‍റെ ശ്വസന സാമ്പിൾ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിലെ റീഡിങ് 412 mg/100 ml ആയിരുന്നു.
മറ്റ് വൈദ്യ പരിശോധന നടത്താത്തതിനാൽ രക്തത്തിലെ മദ്യത്തിലെ അളവ് കണ്ടെത്താനും സാധിച്ചില്ല. ഇത്തരം സാഹചര്യത്തിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കൽ (സെക്ഷൻ 185 )പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പരിശോധിക്കുമ്പോൾ ഉപകരണത്തിൽ '0.000' റീഡിങ് കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.
മുൻ പരിശോധനകളിൽ നിന്നുള്ള ആൽക്കഹോളിന്‍റെ അശം ബ്രെത്തലൈസറിൽ കലർന്നിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിന്‍റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി പറഞ്ഞു. ബ്ലാങ്ക് ടെസ്റ്റ് റീഡിങ് '0.000' എന്നതിനെ ആശ്രയിച്ചാണ് ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികത വിലയിരുത്തുന്നതെന്നും കോടതി വ്യക്തമാക്കി.