ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടൽക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂഡൽഹി: കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട് തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായെങ്കിലും പശ്ചിമ ബംഗാളിനും ഝാർഖണ്ഡിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം തെക്കൻ‌ ജില്ലകളിലടക്കം ഇടത്തരം മഴയ്ക്ക് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകരുത്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴയ്ക്ക് ഇന്നലെ അൽപം കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഉൾപ്പടെ ഇന്നലെ നേരിയ മഴ മാത്രമാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ഒഴിഞ്ഞു. ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടൽക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.

നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച് അലർട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനിൽ യെലോ അലർട്ടും കേന്ദ്ര ജല കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com