

വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്കൊപ്പം
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായേക്കും. മന്ത്രിമാരുടെ പട്ടിക രൂപീകരിക്കുന്നതിനു മുന്നോടിയായി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ തീരുമാനമായതാണ് സൂചന. എന്നാൽ വി.ഡി. സതീശൻ ഇക്കാര്യത്തിൽ തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.
സീനിയോറിറ്റി പരിഗണിക്കാതെ വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ളവർ സംസാരിച്ചതിനു ശേഷമാണ് ചെന്നിത്തല അനുനയത്തിന് തയാറായത്.
ആഭ്യന്തര വകുപ്പിന് പുറമേ തനിക്കൊപ്പം നിന്ന ഐ.സി. ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത് എന്നിവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് നൽകുന്നതിൽ വി.ഡി. സതീശൻ തൃപ്തനല്ലെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറായേക്കും. പകരം ധനവകുപ്പ് കൈവശം വയ്ക്കാനാണ് സതീശന്‍റെ നീക്കം.