

file image
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്‍റെ നിലപാടിനുമെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്തെ ഷോപ്പിങ് മാളില്‍ വച്ച് എസ്എഫ്ഐ സംഘം പൊലീസുകാരനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മര്‍ദനമേറ്റ ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നീതികേടാണെന്ന് സതീശന്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന സഹോദരിയെപ്പോലും പ്രതിയാക്കിയ പൊലീസ്, അക്രമിസംഘത്തിനെതിരേ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.
പ്രതികളാകുന്ന സ്വന്തക്കാരെ ആഭ്യന്തരമന്ത്രി ചേര്‍ത്തുപിടിക്കുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ക്രിമിനലുകളെ വളര്‍ത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.