തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന നിലപാടാണ് ചർച്ചകളിലുണ്ടായത്.
ഭേദഗതി പ്രകാരം, കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയീടാക്കാനും വ്യവസ്ഥ ചെയ്യുന്നു.
സുരക്ഷാ ജീവനക്കാർ, ക്ലിനിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നവരെയും നിയമപരിധിയിൽ ഉൾപ്പെടുത്തി. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഓർഡിനൻസിൽ പറയുന്നു. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മുന്‍പ് 3 വർഷമായിരുന്നു. ഇതാണ് ഇപ്പോൾ 7 വർഷമാക്കി ഉയർത്തിയത്.
ഡോക്‌ടർമാരുടെ ചിരകാല ആവശ്യമായിരുന്നു ഓർഡിനന്‍സ് ഇപ്പോൾ കൊട്ടാരക്കരയിലെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു പൊലീസ് കൊണ്ടുവന്നയാൾ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അടിയന്തരമാക്കി ഇറക്കിയത്.