

അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിൽ വീട്ടമ്മ മരിച്ചു
കോട്ടയം: മണർക്കാട് കുഴിപ്പുരയിടത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെചൊല്ലി ഉണ്ടായ വഴക്കിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തിരുന്നു. ഇതാണ് സംഘർഷത്തിലെത്തിയത്.
തങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുമെന്ന് പറഞ്ഞായിരുന്നു വഴക്ക്. ശാന്തകുമാരിയുടെ മകൾ അനശ്വരയും കൊച്ചുമക്കളും സ്ഥലത്തെത്തി കുഞ്ഞുമോളും മകളുടെ ഭർത്താവ് എബിയുമായി തർക്കത്തിലായി.
തുടർന്നുണ്ടായ സംഭവമാണ് കൊലയിൽ കലാശിച്ചത്. സംഘർഷത്തിനിടെ പരുക്കേറ്റ ശാന്തകുമാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോളുടെ മകളുടെ ഭർത്താവ് എബി ജോർജിനെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുകുടുംബവും തമ്മിൽ വഴിയടക്കമുള്ള കാര്യങ്ങളിൽ മുൻപും തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ പറഞ്ഞു.