തിരുവനന്തപുരം: ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടിടിഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റയിൽവേയുടെ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് നോട്ടീസയച്ചു. തിരുവനന്തപുരം, പാലക്കാട് റെയ്‌ൽവേ ഡിവിഷണൽ മാനെജർമാർ 30 ദിവസത്തിനകം പരാതി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 1,000ത്തോളം ടിക്കറ്റ് ചെക്കിങ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ഇതിൽ 30 ശതമാനം വനിതാ ജീവനക്കാരാണ്. റെയ്‌ൽവേയുടെ മുൻനിര ജീവനക്കാരായ ടിടിഇമാർക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കാൻ റെയ്‌ൽവേ സ്ഥലം നൽകാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റെയ്‌ൽവേ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള യാതൊരു സൗകര്യവും ജീവനക്കാർക്ക് നൽകുന്നില്ല. ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല. ടിക്കറ്റ് ചെക്കിങ് ജീവനക്കാരുടെ അന്തസ് കെടുത്തുന്ന നടപടിയാണ് റെയ്‌ൽവേ പിന്തുടരുന്നത്. ഷൊർണൂർ സ്റ്റേഷനിലെ വിശ്രമമുറിയിൽ നാല് കട്ടിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നിട്ടും ആറ് കട്ടിലുകൾ നിരത്തിയിട്ടിരിക്കുന്നു. വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പാലക്കാട് ജംക്‌ഷനിലും ഇതുതന്നെയാണ് അവസ്ഥ. പുരുഷ ടിടിഇമാരുടെ വിശ്രമ കേന്ദ്രത്തിലും സ്ഥിതി വിഭിന്നമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിആർഇയു (പാലക്കാട്) ഡിവിഷണൽ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.