

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല.
MV Graphics
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിനെ നയിക്കാൻ എഐസിസി പ്രസിഡന്‍റ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ഐപിസി പരമാധ്യക്ഷൻ പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും, സംസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെ നൽകിയ വിധിയെഴുത്തിനെ ഇതു പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളിൽ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പെന്തക്കോസ്ത് ദൈവസഭ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളും ചർച്ചകളും സഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്ക് പ്രത്യേക ഔദ്യോഗിക നിലപാടോ മുൻഗണനയോ ഇല്ലെന്ന് വ്യക്തമാക്കുന്നു. എല്ലാ ഭരണാധികാരികൾക്കും സർക്കാരുകൾക്കും വേണ്ടി പ്രാർഥിക്കണമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും, അധികാരത്തിലുള്ളവരെ പ്രാർത്ഥനയിൽ എപ്പോഴും ഓർക്കണം എന്ന തത്വമാണ് സഭ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നത് ആ രാഷ്ട്രീയ പാർട്ടിയുടെയും അതിന്‍റെ നേതൃത്വത്തിന്‍റെയും ആഭ്യന്തര കാര്യമാണ്. കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷൻ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയെയും ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സന്തോഷത്തോടെ സ്വാഗതം ചെയ്യും. സംസ്ഥാനത്ത് ജ്ഞാനപൂർവ്വമായ ഭരണത്തിനും സമാധാനത്തിനും പുരോഗതിക്കുമായി സഭ തുടർന്നും പ്രാർഥിക്കുമെന്നും പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം.