

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സംസ്ഥാനത്തെ ബെവ്‌റേജസ് കോർപ്പറേഷൻ ജവാൻ റമ്മിന് മുൻഗണന നൽകുന്നതിനെതിരേ നൽകിയ ഹർജിയിൽ അനുകൂല നടപടിയുമായി സുപ്രീം കോടതി. സർക്കാർ മദ്യനയം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. കേരള ബെവ്‌റേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
മദ്യ നിർമാതാക്കളുടെ കോൺഫെഡറേഷനാണ് ഹർജി നൽകിയത്. ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച് ദേവ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജവാന് മുൻഗണന നൽകുന്നതു മൂലം മറ്റ് സ്വകാര്യ ബ്രാൻഡുകൾക്ക് ദോഷമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2021 ഏപ്രിലിലാണ് മദ്യ നിർമാതാക്കൾ കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചത്.
കോർപ്പറേഷൻ അതിന്‍റെ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മദ്യ നിർമാതാക്കളുടെ ആരോപണം. എന്നാൽ ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നായിരുന്നു സിസിഐ വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.