
കൊച്ചി: ഏറ്റെടുത്ത നെല്ലിന് സപ്ലൈകോ ആറു മാസമായിട്ടും പണം നൽകിയിട്ടില്ലെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി നടൻ ജയസൂര്യ. കളമശേരിയിൽ കാർഷികോത്സവ വേദിയിൽ വച്ചാണ് മന്ത്രിമാരായ പി. രാജീവിന്‍റെയും പി. പ്രസാദിന്‍റെയും സാന്നിധ്യത്തിൽ ജയസൂര്യ ആരോപണമുന്നയിച്ചത്.
ജയസൂര്യ പറഞ്ഞതു തെറ്റാണെന്നും, യാഥാർഥ്യം പരിശോധിച്ചു വേണം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാനെന്നും കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് പ്രതികരിച്ചു. ഇതെത്തുടർന്നാണ് ജയസൂര്യ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്.
സംഭരിച്ച നെല്ലിന്‍റെ പണം ആറു മാസമായി കിട്ടിയിട്ടില്ലെന്നു തന്നോടു പറഞ്ഞത് നടനും സുഹൃത്തും കർഷകനുമായ കൃഷ്ണപ്രസാദ് ആണെന്നും ജയസൂര്യ വെളിപ്പെടുത്തി.
തന്‍റെ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന മന്ത്രിയുടെ പരാമർശവും അദ്ദേഹം നിരാകരിച്ചു. തനിക്കൊരു രാഷ്ട്രീയവുമില്ലെന്നും ജയസൂര്യ.