

മാണി സി. കാപ്പൻ, ജോസ് കെ. മാണി
കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന കാര‍്യത്തിൽ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമായ കാര‍്യമാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
വിഷയത്തിൽ യുഡിഎഫ് വ‍്യക്തമായ നിലപാടെടുക്കണമെന്നാണ് ജോസ് കെ. മാണി പറയുന്നത്. മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പന് തടവും പിഴയും ശിക്ഷ നൽകിയത്.
നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എംഎൽഎ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.