
തിരുവനന്തപുരം: മുൻ എംഎൽഎയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ജോസഫ് എം. പുതുശേരിയുടെ ആറാമത് പുസ്തകം "ഡെമോക്രൈസിസ്' പ്രകാശനം ചെയ്തു. "മെട്രൊ വാർത്ത' ദിനപത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹാരമാണ് ഡെമോക്രൈസിസ്. നിയമസഭയിൽ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ ഏറ്റുവാങ്ങി.
ജനാധിപത്യത്തിന്‍റെ പ്രതിസന്ധികളിലേക്കുള്ള വിരൽ ചൂണ്ടുന്ന പുസ്തകമാണ് "ഡെമോക്രൈസിസ്' എന്ന് വി.എം സുധീരൻ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ഗുണദോഷങ്ങൾ അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചാണ്. നിലവിലെ രാജ്യത്തെ അവസ്ഥ കണക്കിലെടുത്താൽ ഡോ. ബാബാ സാഹെബ് അബേദ്കർ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞ കാലഘട്ടമാണിത്. ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിൽ എത്തുവർക്കുണ്ടാകുന്ന വീഴ്ചകളും ഭരണകൂടത്തോടുള്ള വിമർശനങ്ങളും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമാണ് പുസ്തകത്തിലൂടെ പുതുശേരി അവതരിപ്പിക്കുന്നത്. നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്തും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിഷയങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചിരുന്നതെന്നും സുധീരൻ പറഞ്ഞു.
വിമർശനങ്ങളിലാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് സി. ദിവാകരൻ ചൂണ്ടിക്കാട്ടി. എഴുത്തിലൂടെയുള്ള പുതുശേരിയുടെ വിമർശനം ഇനിയും തുടരണം. ഇടതുപക്ഷത്തെ എതിർക്കേണ്ട കാര്യങ്ങളിൽ എതിർക്കണം. നിലവിലെ രാഷ്‌ട്രീയ പാർട്ടികളുടെ രീതി മാറണം. കേരള രാഷ്‌ട്രീയം ഇങ്ങനെ പോയാൽ മതിയോ? രാഷ്‌ട്രീയ നേതാക്കൾ പറയുന്നതെല്ലാം നല്ല ഭാഷയാണോ? ആരെങ്കിലും എതിർക്കുന്നുണ്ടോ? എവിടെങ്കിലും പ്രതിഷേധശബ്ദം ഉയരുന്നുണ്ടോ.രാഷ്‌ട്രീയപാർട്ടികൾ പെരുമാറ്റ ചട്ടങ്ങളിൽ,വാക്കുകളിൽ, വാചകങ്ങളിൽ, പ്രസംഗങ്ങളിൽ, ബന്ധങ്ങളിൽ, സമീപനങ്ങളിൽ മാറ്റം വരുത്തണം. കലങ്ങിമറിയുന്ന ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു ദീപശിഖയായി കേരളം മാറണമെന്നും ദിവാകരൻ പറഞ്ഞു.
ജനാധിപത്യത്തിന്‍റെ വീഴ്ചകൾ പാർട്ടി നോക്കാതെ പുതുശേരി പറഞിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് അഭിപ്രായപ്പെട്ടു. ട്രെയ്ൻ യാത്രാ ദുരിതം, വൈദ്യുതി നിരക്ക് വർധന, പൊലീസ് വീഴ്ചകൾ, ശസ്ത്രക്രിയയിലെ പിഴവ്, വ്യാജ സർട്ടിഫിക്കറ്റ്, സഹകരണ ബാങ്ക് ക്രമക്കേട്, ശബരിമല, നെല്ല് സംഭരണം തുടങ്ങി സമസ്ത മേഖലകളേയും കുറിച്ച് പുസ്തകത്തിൽ പുതുശേരി പ്രതിപാദിക്കുന്നെന്നും. പുതിശേരി എന്നും പുതിയ ശേരി തന്നെയാണെന്നും പി.സി തോമസ് കൂട്ടിച്ചേർത്തു.
കുര്യൻ കെ. തോമസ് പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ സിഎംപി നേതാവ് സി.പി. ജോൺ, മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, സംഗീത ജസ്റ്റിൻ എന്നിവർ സംസാരിച്ചു. കോതമംഗലം സൈകതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.