
കോട്ടയം: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിൻ്റെയും കാർത്തി ചിദംബരത്തിൻ്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടേയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദു വിരുദ്ധതയുടെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തെ 80% വരുന്ന ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ഐഎൻഡി മുന്നണി വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. സ്നേഹത്തിൻ്റെ കടയല്ല വംശീയോന്മൂലനത്തിൻ്റെ കടയാണ് കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്. ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറും സനാതന ധർമത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്.
മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോൾ നോവലിസ്റ്റിൻ്റെ കൂടെ നിന്നവരാണ് കോൺഗ്രസുകാർ. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുന്നതാണ് കോൺഗ്രസിൻ്റെയും രീതി. ഇസ്ലാംമതത്തെ നശിപ്പിക്കുമെന്നായിരുന്നു ആരെങ്കിലും പറഞ്ഞതെങ്കിൽ ഇടത്-വലത് മുന്നണികൾ കേരളം കത്തിച്ചേനെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.