

കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘത്തിൽ സിപിഎം സഹയാത്രികരെ കുത്തിനിറച്ചെന്ന് ആക്ഷേപം
file image
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തിൽ ഇടതുപക്ഷ അനുകൂല പൊലീസുകാരെയാണ് കൂടൂതലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപം.
അന്വേഷണ സംഘത്തിലുള്ള വടകര സിഐ ദിനേശ് എ.വി, സുധീഷ് വള്ള‍്യാട്ട് അടക്കമുള്ളവർ ഇടത് സഹയാത്രികരാണ്. കോഴിക്കോട് റൂറൽ എസ്പി സിപിഎം സഹയാത്രികരെ കുത്തിനിറച്ചെന്ന് കോൺഗ്രസ് നേതാവ് വി.പി. ദുൽഖിഫിൽ വിമർശിച്ചു. പാറയ്ക്കൽ അബ്ദുല്ല എംഎൽഎ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതിനു പിന്നാലെയാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം വടകര എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരേ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം. നേരത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരേ കേസെടുത്തെങ്കിലും പങ്ക് തെളിയിക്കാനായിരുന്നില്ല. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.
ഭരണമാറ്റത്തിനു പിന്നാലെയാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. പ്രതികളിലേക്ക് എത്തുന്ന രീതിയിലായിരുന്നില്ല അന്വേഷണമെന്നും യുഡിഎഫ് പറയുന്നു