
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 14ന് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ , തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി.വി. ശ്രീപ്രകാശ്, സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
മണ്ഡല- മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി 2012ലാണ് സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത തമിഴ് ഗായകന്‍ പി.കെ. വീരമണിദാസനായിരുന്നു പുരസ്‌കാരം.
2022ലെ പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനും 2023ലെ പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കും ലഭിച്ചു.