

വയനാട്ടിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ (ഫയൽ ചിത്രം)
കൽപറ്റ: കള്ളാടി തുരങ്കപ്പാതയ്ക്കു സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിയും കൽപറ്റ എംഎൽഎയുമായ ടി. സിദ്ദിഖ്. മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അടിയന്തര ധനസഹായം നൽകാനാണ് തീരുമാനമായത്.
പരുക്കേറ്റ ഒൻപതു പേരിൽ ആറു പേർക്ക് രണ്ടര ലക്ഷം രൂപ വീതം കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്നു പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപ നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. അടിയന്തര ധനസഹായം നൽകുന്നതിന് നിയമരേഖകൾക്കായി കാത്തു നിൽക്കേണ്ടെന്നും പത്തു ദിവസത്തിനകം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം എന്നുമാണ് നിർദേശിച്ചത്. കമ്പനി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം കൂടി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും കമ്പനിക്കു നിർദേശം നൽകി. കലക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി. സിദ്ദിഖ്.
മീനാക്ഷി പാലത്തിന്റെ ബലം പരിശോധിച്ച ശേഷം ഉടൻ ഗതാഗതം പൂർവസ്ഥിതിയിൽ അനുവദിക്കും. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ മേഖലകളിലുള്ള ആളുകൾക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും. ഈ പട്ടിക ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും തഹസിൽദാരെയും കലക്ടർ ചുമതലപ്പെടുത്തി. കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദേശം നൽകി.