

കെ.സി. വേണുഗോപാൽ
കോഴിക്കോട്: കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സമസ്ത കാന്തപുരം വിഭാഗം. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് കാന്തപുരം വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനു കത്തയച്ചു. ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്ന നേതാവാണ് കെ.സി. വേണുഗോപാൽ എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കെ.സി. വേണുഗോപാൽ നേതൃനിരയിലേക്ക് വരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് കാന്തപുരം അബൂബക്കർ മുസല്യാരുടെ മകൻ ഡോ. അബ്ദുൾ ഹക്കീം അസ്ഹരി വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാൽ ദേശീയതലത്തിൽ പാർട്ടിയെ കരുത്തോടെ നയിക്കുന്ന നേതാവാണെന്ന് കാന്തപുരം വിഭാഗം വിലയിരുത്തുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും വിജയത്തിലും കെ.സി. വേണുഗോപാൽ വഹിച്ച നേതൃപരമായ പങ്ക് സമുദായം കണക്കിലെടുക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തിൽ കോൺഗ്രസിലെ മൂന്ന് പ്രധാന നേതാക്കൾ തമ്മിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കട്ടെ എന്നും, അല്ലെങ്കിൽ ഹൈക്കമാൻഡ് നിർദേശം അംഗീകരിക്കുമെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കെ.സി. വേണുഗോപാലിന്‍റെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്‍റെ ഈ പരസ്യമായ പിന്തുണ.