
ഷെറിൻ
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ വൈകാതെ ജയിൽ മോചിതയാകും. ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ അനുമതി നൽകിയതിനു തൊട്ടു പിന്നാലെ ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വിട്ടു. ഷെറിൻ ഉൾപ്പെടെ 11 തടവു പുള്ളികളെ മോചിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
2009 നവംബറിലാണ് ഷെറിൻ അറസ്റ്റിലായത്. കേസിൽ ജീവപര്യന്തം തടവാണ് ഷെറിന് വിധിച്ചിരുന്നത്. റിമാൻഡ് കാലത്തെ തടവു കൂടി ഉൾപ്പെടുത്തി 2023 നവംബറിൽ ഷെറിൻ 14 വർഷം ശിക്ഷ പൂർത്തിയാക്കിയിരുന്നു. അതേ തുടർന്ന് ജയിൽ ഉപദേശ സമിതിയാണ് ഷെറിന്‍റെ അപേക്ഷ പരിഗണിച്ചത്. എന്നാൽ ഷെറിനെ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായതോടെ തീരുമാനം താത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.
25 വർഷത്തിനു മേലെയായി ജയിലിൽ കഴിയുന്നവരുടെ അപേക്ഷ തള്ളിയാണ് ഷെറിന് അവസരം നൽകുന്നതെന്നാണ് ആക്ഷേപം ഉയർന്നത്. മാത്രമല്ല സഹതടവുകാരെ മർദിച്ചതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ കേസും നിലനിൽക്കുന്നുണ്ട്. കണ്ണൂർ വനിത ജയിലിലാണ് നിലവിൽ ഷെറിൻ ഉള്ളത്. 14 വർഷത്തി നിടയിൽ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്‍റെ കാമുകൻമാർ കൂട്ടുപ്രതികളായിരുന്നു.