

കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം
തൃശൂർ: വായ്പാത്തട്ടിപ്പു കേസിലൂടെ ദേശീയ തലത്തിൽ കുപ്രസിദ്ധിയാർജിച്ച കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും എൽഡിഎഫ് ഭരണം. പത്തു വർഷത്തിനു ശേഷം ബാങ്ക് ഭരണസമിതിയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ വിജയിച്ചു. ഭരണസമിതിയിലെ രണ്ടു സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 11 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടത്തിയത്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ ശനിയാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വോട്ടെടുപ്പു നടത്തിയത്.
വായ്പാത്തട്ടിപ്പ് കേസ് ഉയർന്നതിനു ശേഷം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.
15,000 അംഗങ്ങളാണ് ബാങ്കിൽ ഉള്ളത്. 2016ൽ നടത്തിയ വോട്ടെടുപ്പിൽ വെറും 6,000 പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. ഇത്തവണ നിരവധി പേർ പ്രതിഷേധിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.