എഫ്സിആര്‍എ ബില്‍ പാര്‍ലിമെന്‍റിൽ പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും: കെ.സി. വേണുഗോപാല്‍ എംപി

ബംഗാള്‍, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്‍റെ തിരക്കിലാണ്
kc venugopal about fcra

കെ.സി. വേണുഗോപാൽ

Updated on

കുറ്റ്യാടി: എഫ്സിആര്‍എ ബില്ല് കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലിമെന്‍റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.

ബംഗാള്‍, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്‍റെ തിരക്കിലാണ്. ഈ സമയത്ത് പാര്‍ലിമെന്‍റ് സമ്മേളനം തന്നെ നടത്താന്‍ പാടില്ലാത്തതാണ്. എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്‍റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബില്‍ അവതരിപ്പിച്ചത്.

ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉള്‍പ്പെടെ മനുഷ്യസ്നേഹികള്‍ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുദ്ദേശിക്കുന്ന ബില്‍ പാര്‍ലിമെന്‍റിൽ പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളില്‍ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട എംപിമാര്‍ ഒഴികെയുള്ളവരെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്നത്.

നേരത്തേ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലിമെന്‍റിൽ അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താന്‍ പാര്‍ലിമെന്‍റിൽ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്‍റെ പേരില്‍ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കൂന്നവര്‍ നാളെ ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താന്‍ പാര്‍ലിമെന്‍റിൽ പ്രസംഗിച്ചത്. ഇപ്പോള്‍ അത് അത് അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.

നമ്മുടെ നാട്ടില്‍ ആത്മാര്‍ഥമായി മനുഷ്യസ്നേഹത്തിലൂന്നി സന്നദ്ധ സേവനം നടത്തുന്ന ഒട്ടേറെ സംഘടനകളുണ്ട്. ക്രൈസ്തവ സഭകള്‍ അതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. വിദേശ സംഭാവന ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന വലിയ വലിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാട്ടിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി തുറന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നത്. പാര്‍ലിമെന്റിന്‍റെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ മറ്റു രാഷ്ട്രീയകക്ഷികളുമായി ആലോചിക്കുകയോ ചെയ്യാതെയാണ് ബില്‍ അവതരിപ്പിച്ചതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

51 വെട്ടിന്‍റെ രാഷ്ട്രീയം സിപിഎം ഇന്നും തുടരുന്നുവെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തതു പോലെ വടകരയെയും ബോംബിന്‍റെ നാടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെസി പറഞ്ഞു.

വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്‍റെ പേരില്‍ ടി.പി. ചന്ദ്രശേഖരനെ സിപിഎം 51വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്‍റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയുമാണ്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പ്രവര്‍ത്തകന്‍റെ വടകരയിലെ വീടിനു നേരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളോ എതിര്‍പ്പുകളോ ഉള്ളതിന്‍റെ പേരില്‍ ബോംബെറിയുന്നതും 51വെട്ട് വെട്ടി കൊലപ്പെടുത്തുന്നതുമൊന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല.

ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവര്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍ നിര്‍ണായക സമയത്ത് ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കെ.സി. വേണുഗോപാല്‍ സൂചിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com