കോട്ടയം സീറ്റ്: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തർക്കം രൂക്ഷം

പാർട്ടിയിൽ ഭിന്നത; പ്രോട്ടോകോൾ നിശ്ചയിക്കണമെന്ന് രണ്ടാം നിര നേതാക്കൾ. ഉന്നതാധികാര യോഗം വിളിച്ച് പി.ജെ. ജോസഫ്.
PJ Joseph
PJ Joseph

കോട്ടയം: കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം. ഇടുക്കിയില്‍ നിന്ന് അഞ്ചു തവണ നിരാകരിച്ചവരെ കോട്ടയത്ത് പ്രതിഷ്ഠിക്കാനാണ് ശ്രമമെങ്കിൽ അത് അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. മാണി ഗ്രൂപ്പിന്‍റെ പേരില്‍ യുഡിഎഫ് നല്‍കുന്ന സീറ്റിലേയ്ക്ക് പഴയ മാണി ഗ്രൂപ്പുകാരെ തന്നെ പരിഗണിക്കണമെന്നും ആവശ്യമുയരുന്നു. പാര്‍ട്ടിയില്‍ ഭാരവാഹി പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്നാണ് മോന്‍സ് വിഭാഗത്തിന്‍റെ ആവശ്യം. തര്‍ക്കം തീര്‍ക്കാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നതാധികാരസമിതി യോഗം വിളിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്.

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നത്. അഞ്ച് തവണ ഇടുക്കിയില്‍ പരാജയപ്പെട്ടയാളാണ് ഫ്രാൻസിസ് ജോർജ് എന്നും, അങ്ങനെയൊരാളെ കോട്ടയത്തേക്ക് കെട്ടിയിറക്കുന്നത് അംഗീകരിക്കില്ലെന്നുമാണ് അദ്ദേഹത്തെ എതിർക്കുന്നവർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പാര്‍ട്ടി വര്‍ക്കിംങ്ങ് ചെയര്‍മാന്‍ പി.സി. തോമസും കെ.എം. മാണിയുടെ മരുമകന്‍ കൂടിയായ എം.പി. ജോസഫുമാണ് ഫ്രാൻസിസ് ജോർജിനെ കൂടാതെ കോട്ടയം സീറ്റിൽ കണ്ണ് വച്ചിട്ടുള്ളത്. എന്നാല്‍, നാട്ടുകാരനല്ലാത്ത സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം.

മാണി ഗ്രൂപ്പില്‍ നിന്നും ജോസഫ് ഗ്രൂപ്പിലെത്തിയ ജോയ് എബ്രാഹം, സജി മഞ്ഞക്കടമ്പന്‍, തോമസ് ഉണ്ണിയാടന്‍, പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിനും പി.സി. തോമസിനും എം.പി. ജോസഫിനുമെതിരായ നീക്കം നടക്കുന്നത്. അതേസമയം, കോട്ടയം മണ്ഡലത്തില്‍ മോന്‍സ് ജോസഫ് ഉള്‍പ്പെടെ പി.ജെ. ജോസഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കുമെന്നും ഇവര്‍ പറയുന്നു.

കോട്ടയം ലോക്സഭാ സീറ്റ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചിരുന്നതാണെന്നും, ആ അക്കൗണ്ടില്‍ പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റില്‍ പരമ്പരാഗത മാണി വിഭാഗത്തില്‍ നിന്നു വന്ന നേതാക്കളിലാരെയെങ്കിലും പരിഗണിക്കണമെന്നുമാണ് ജോസഫ് ഗ്രൂപ്പിലെ പഴയ മാണി ഗ്രൂപ്പുകാരുടെ ആവശ്യം. ഇവര്‍ നിർദേശിക്കുന്നത് തോമസ് ഉണ്ണിയാടന്‍റെ പേരാണ്. അതേസമയം, സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ നിന്ന് ആരെ മത്സരിപ്പിച്ചാലും പിന്തുണയ്ക്കുമെന്നും ഇവർ പറയുന്നു. എന്നാൽ, ഒരു കാരണവശാലും ഫ്രാന്‍സിസ് ജോര്‍ജിനെയോ പി.സി. തോമസിനെയോ എം.പി. ജോസഫിനെയോ അംഗീകരിക്കില്ല.

ഇതിനിടെയാണ്, ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നേതാക്കളുടെ പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെടുന്നത്. പി.ജെ. ജോസഫ് കഴിഞ്ഞാല്‍ പാർട്ടിയിലെ രണ്ടാമനായി തന്നെ പ്രഖ്യാപിക്കണമെന്നാണ് മോന്‍സിന്‍റെ ആവശ്യം. അടുത്ത തവണ പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനവും തനിക്കു വേണമെന്നാണ് മോന്‍സ് ആവശ്യപ്പെടുന്നത്. കോട്ടയത്ത് മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ മൂന്നാമനായി തന്നെ അംഗീകരിക്കണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആവശ്യം. അതേസമയം താനും മോന്‍സും കഴിഞ്ഞാല്‍ അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയില്‍ മൂന്നാമനാക്കണമെന്നാണ് ജോസഫിന്‍റെ ആഗ്രഹം.

ഇവര്‍ മൂന്നുപേരുടെയും പാര്‍ട്ടി പ്രോട്ടോകാള്‍ നിശ്ചയിക്കുന്നതാകും കേരള കോണ്‍ഗ്രസിന്‍റെ അടുത്ത വെല്ലുവിളി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മസ്കറ്റ് ഹോട്ടലില്‍ ഉന്നതാധികാര സമിതിയോഗം വിളിച്ചു ചേര്‍ക്കാന്‍ പി.ജെ. ജോസഫ് തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.