

രണ്ടില കൊഴിയുമോ? നിലം തൊടാതെ കേരള കോൺഗ്രസ് എം, 12ൽ 11 പേരും പിന്നിൽ
file image
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവിയിലേക്ക് കേരള കോൺഗ്രസ് എം. ആദ്യ ഫലസൂചന പുറത്തുവരുമ്പോൾ രണ്ടില കൊഴിയുന്ന കാഴ്ചയാണ്. മത്സരിച്ച പല മണ്ഡലങ്ങളിലും കേരള കോൺഗ്രസ് എം പിന്നിലാണ്. ജോസ്.കെ. മാണി, റോഷി അഗസ്റ്റിൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണെണ്.
എൽഡിഎഫ് മുന്നണിയിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ് 12 സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ എല്ലാ സീറ്റിലും പിന്നിലാണ്. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും പിന്നിലാണ്. ചങ്ങനാശേരിയില്‍ അഡ്വ. ജോബ് മൈക്കിള്‍, ചാലക്കുടിയില്‍ അഡ്വ. ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണ, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ. ജേക്കബ് എന്നിവരെല്ലാം പിന്നിലാണ്. ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, പെരുമ്പാവൂരില്‍ ബേസില്‍ പോൾ എന്നിവരും പിന്നിലാണ്.
അതേസമയം പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മാത്രമാണ് ഇടയ്ക്ക് ലീഡ് ചെയ്തത്. എന്നാൽ പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമഭയായിരിക്കും കേരളത്തില്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലായിരുന്നു കേരള കോൺഗ്രസിന്‍റെ വിജയം. കഴിഞ്ഞ തവണയും പാലയിൽ വിജയം പിടിക്കാൻ ജോസ്.കെ മാണിക്ക് ആയില്ല.