

എഡിജിപി രവദ ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖറിന്‍റെ നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.
നിയമനം 2026 ജൂൺ 30ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 2027 ജൂൺ 30 വരെയാണ് നിയമനം നീട്ടി നല്‍കുന്നത്. ഇതിനൊപ്പം പൊലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും.
പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണിതെന്നാണ് സർക്കാർ വിശദീകരണം.