

രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി. സർക്കാരിനെ അറിയിക്കാതെയാണ് യോഗം നടന്നതെന്നും മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പിന്നാലെ ഗവർണറുടെ ഈ നടപടി ഭരണപരമായ എക്സിക്യൂട്ടീവ് ചുമതലകളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഔദ്യോഗികമായി ലോക്ഭവന് കത്തുനൽകി.
വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെടുകയും സംഭവത്തിന്‍റെ വിശദാംശങ്ങൾ ആരായുകയും ചെയ്തു.സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥരെ ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല വിളിച്ചുകൂട്ടിയതെന്നും, യോഗാദിനത്തെക്കുറിച്ചുള്ള ചില ആശയവിനിമയങ്ങൾ മാത്രമാണ് അവിടെ നടന്നതെന്നുമാണ് ഗവർണറുടെ ഓഫീസിന്‍റെ വിശദീകരണം.ഗവർണറുടെ ഓഫീസിന്‍റെ വിശദീകരണം വന്നതിന് പിന്നാലെ ചീഫ് സെക്രട്ടറി ഗവർണറുടെ ഓഫീസിന് (ലോക്ഭവന്) ഔദ്യോഗികമായി കത്തിലൂടെ സർക്കാരിന്‍റെ ശക്തമായ വിയോജിപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ ഭരണപരമായ അവലോകന യോഗങ്ങളോ ചേരുക എന്നത് പൂർണമായും സർക്കാരിന്‍റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളിൽപ്പെട്ട കാര്യമാണ്. ഗവർണർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലുള്ള സർക്കാരിന്‍റെ കടുത്ത അസംതൃപ്തി ചീഫ് സെക്രട്ടറി കത്തിൽ രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കത്തിൽ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.