
തിരുവനന്തപുരം: കളമശേരി സാമ്ര കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും. ഒക്‌ടോബർ 29 ന് നടന്ന സ്ഫോടനത്തിൽ അഞ്ചുപേരാണ് മരണമടഞ്ഞത്. ഒരു സ്ര്തീ അപകടസമയത്തും ബാക്കിയുള്ളവർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഇതിനു പുറമേ പിണറായി ഗ്രാമപഞ്ചായത്തിന്‍റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമാണത്തിന് വിട്ടു നൽകാമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ശുപാർശയും മന്ത്രിസഭാ അംഗീകരിച്ചു. കേരള ആർട്ടിസാൻസ് ഡെവലപ്മെന്‍റ് കോർപറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ചുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനു വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടിയും അനുവദിക്കും.