

ഷിനു ചൊവ്വ | ചിത്തരേഷ് നടേശൻ
കൊച്ചി: കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ബോഡി ബിൽഡർമാരെ നേരിട്ട് സർക്കിൾ ഇൻസ്പെക്റ്റർമാരായി നിയമിച്ച മുൻ സർക്കാരിന്‍റെ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കുമാണ് ഇടതു സർക്കാർ പൊലീസിൽ നിയമനം നൽകിയത്. യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞാണ് കായികക്ഷമതയില്ലാത്ത 2 പേർക്ക് ചട്ടം മറികടന്ന് നിയമനം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
നൂറു മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിയാൻ പോലും പറ്റാത്തവരെയാണ് ഉന്നത തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. (അതേസമയം, 23.56 മീറ്റർ മാത്രമാണ് ഷോട്ട് പുട്ട് പുരുഷ വിഭാഗത്തിലെ ലോക റെക്കോഡ് എന്നതും ശ്രദ്ധേയമാണ്).
ശാരീരികക്ഷമതാ പരീക്ഷാ ജയിക്കാത്ത ഇവർക്ക് നേരിട്ട് സിഐ നിയമനം നൽകിയത് ചട്ടങ്ങളെല്ലാം മറികടന്നാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു പണിയുമെടുക്കാതെ ശമ്പളം വാങ്ങാൻ ചിലർ ശ്രമിക്കുകയാണെന്നും കോടതി.
കേരളം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയൻ, ഷറഫലി, കെ.ടി. ചാക്കോ എന്നിവർ പോലും ചട്ടപ്രകാരം എഎസ്ഐ പോസ്റ്റിലാണ് ശമ്പളം വാങ്ങിയിരുന്നത്. എന്നിട്ടാണ് ഇവർക്ക് സിഐ പോസ്റ്റിൽ നിയമനം നൽകിയിരിക്കുന്നത്.
സാധാരണ ഗതിയിൽ ചട്ടപ്രകാരം ഇവർക്ക് എഎസഐ ആയി മാത്രമേ നിയമനം നൽകാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഇത്തരം നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ നിയമനം ചോദ്യം ചെയ്ത നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.