

മാതാപിതാക്കൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാം; ഹൈക്കോടതി
representative image
കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറവായതിന്‍റെ പേരിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാമെന്ന് ഹൈക്കോടതി. സഹ അപേക്ഷകരായ മാതാപിതാക്കളുടെ സിവിൽ സ്കോർ കുറവായതിന്‍റെ പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ച നടപടി ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2005ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റിന്‍റെ ലക്ഷ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ബാങ്ക് സഹ-വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്കോർ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതിൽ ബാങ്കുകളുടെ അസോസിയേഷൻ നിശ്ചയിച്ച ഐബിഎ മാതൃകാ വിദ്യാഭ്യാസ വായ്പാസ്കീമിലെയും മാസ്റ്റർ സർക്കുലറുകളിലെയും നിബന്ധനകൾ അപേക്ഷകർ നിർബന്ധമായും പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി വച്ചാൽ വിദ്യാഭ്യാസ വായ്പ നൽകുന്നത് ബാങ്കുകൾ പുന പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.