

കൂട്ടരാജി, കുതികാൽവെട്ട്, ട്വിസ്റ്റ്, വഴക്ക്, ഭീഷണി; അടിമുടി നാടകീയമായി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: അടിമുടി നാടകീയതയിൽ കുളിച്ചാണ് സംസ്ഥാനത്തെ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നത്. അധികാരത്തിലേറുന്നതിനും അധികാരത്തിൽ നിന്ന് ഇറക്കുന്നതിനുമായി കൂട്ട രാജിയും ഒഴിഞ്ഞു മാറ്റവും ട്വിസ്റ്റും വഴക്കും ഭീഷണിയുമെല്ലാം പഞ്ചായത്തുകളിൽ നിറഞ്ഞു നിന്നു. തൃശൂർ ജില്ലയിലെ മറ്റത്തൂരാണ് അക്കൂട്ടത്തിൽ ഏറ്റവും നാടകീയമായി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. എട്ട് കോൺഗ്രസ് അംഗങ്ങൾ ആണ് പാർട്ടിയിൽ നിന്ന് ഒറ്റയടിക്ക് രാജിവച്ച് ബിജെപിയെ പിന്തുണച്ചത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ടെസ്സി ജോസ കല്ലറയ്ക്കൽ ആണ് ഇവിടെ പ്രസിഡന്‍റ് പദവിയിലെത്തിയിരിക്കുന്നത്.
പത്തനംതിട്ടയിലെ കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്. എന്നാൽ എസ്ഡിപിഐയുമായി ബന്ധം വേണ്ടെന്ന് പാർട്ടിനേതൃത്വം കടുംപിടുത്തം പിടിച്ചതോടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശ്രീദേവി രാജി സമർപ്പിച്ചു. ബിജെപിയും യുഡിഎഫും സമാസമം നിൽക്കുന്നതിനാൽ ഈ പഞ്ചായത്തിൽ ഇനി ടോസിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.
കണ്ണൂരിൽ മുണ്ടേരി പഞ്ചായത്തിൽ നാൽപ്പത്ത് വർഷത്തിനു ശേഷം യുഡിഎഫ് അധികാരത്തിലേറി. എൽഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതാണ് യുഡിഎഫിന് അധികാരം നൽകിയത്. എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ യുഡിഎഫ് ട്വന്‍റി 20യുടെ പിന്തുണയോടെയും പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെയും യുഡിഎഫ് അധികാരത്തിലേറി.