
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളപ്പിറവി ആശംസകൾ നേര്‍ന്നു.
നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കമെന്ന് ഗവർണർ പറഞ്ഞു. മാതൃ ഭാഷയായ മലയാളത്തിന്‍റെ പരിപോഷണത്തെ ത്വരിതപ്പെടുത്താമെന്നും ഗവർണർ അറിയിച്ചു.
കേരളപ്പിറവിക്കായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവയില്‍ പലതും യാഥാർഥ്യമാക്കാൻ നമുക്കു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരേ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മപ്പെടുത്തലാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്‍കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അതുകൊണ്ടു തന്നെ നാടിനെയും ജനതയെയും വിഭജിക്കാനും കൊള്ളയടിക്കാനും ശ്രമിക്കുന്നവരെ ചെറുക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള ദിനം കൂടിയാകണം ഇത്തവണത്തെ കേരളപ്പിറവി ദിനമെന്ന് അദ്ദേഹം പറഞ്ഞു.