

കേരള സ്റ്റോറി 2 റിലീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: വിവാദമായ കേരള സ്റ്റോറി 2 സിനിമയുടെ റിലീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതിയുടെ നിർണായക വിധി. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്നും കോടതി പറഞ്ഞു.
സിനിമ കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി മുൻപ് പരാമർശിച്ചിരുന്നു.
കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷാ ആണ്. ചിത്രത്തിന്‍റെ ആദ്യഭാഗവും കേരളത്തിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി, ഫ്രെഡി വി. ഫ്രാൻസിസ് എന്നിവരാണ് ചിത്രത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഭാഷണങ്ങളുണ്ടെന്നും റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹർജി നൽകിയിരുന്നത്. ചിത്രത്തിന്‍റെ പേരിൽ നിന്ന് കേരളം എന്ന വാക്ക് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.