കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ, രേഷ്മയെ കുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് പ്രതിയെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് സപീത്തെ വീട്ടു പരിസരത്തു നിന്നും ആയുധം കണ്ടെത്തിയത്.
ഹോട്ടൽ മുറിയിൽ വച്ച് രേഷ്മ നേരിട്ടത് ക്രൂരമായ മാനസിക- ശാരീരിക പീഡനമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു കൊലപാതകം. കൊലപ്പെടുത്തുന്നതിന് മുന്‍പ് രേഷ്മയെ കുറ്റവിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
തന്നെ അപായപ്പെടുത്താന്‍ യുവതി ദുർമന്ത്രവാദം നടത്തിയിരുന്നുവെന്നാണ് പ്രതിയുടെ ആപോരണം. തുടർന്ന് ബുധനാഴ്ച രാത്രി കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ രാത്രിയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും വഴക്കിനിടെ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കരച്ചിൽ കേട്ടത്തിയവരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർച്ചയായി കുത്തിയതിനാൽ രേഷ്മയുടെ കഴുത്തിൽ കൂടുതൽ മുറിവുകളുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹമായിരുന്നു. ഇയാൾക്കെതിരെ മുന്‍പും കൊലശ്രമത്തിന് കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് പിടികൂടിയ പ്രതി കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് ഇതേ ഹോട്ടലിലെ കെയർടേക്കറാണ്. ഇരുവരും 3 വർഷത്തോളമായി സാമൂഹ്യ മാധ്യമം വഴി പരിചയമുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലാബ് അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു രേഷ്മ.