
തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീംകോം (ദുബായ് ഹോൾഡിങ്സ്) ഒഴിയുന്നു. കരാർ ഒപ്പിട്ട് പതിമൂന്നു വർഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനെത്തുടർന്നാണ് പിന്മാറ്റം. നിർമാണ പദ്ധതിയിൽ ടീകോം ചെലവാക്കിയ തുക വിലയിരുത്തി സർക്കാർ തിരിച്ചു നൽകുമെന്നും ധാരണയായിട്ടുണ്ട്.
2011ലാണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് കരാർ ഒപ്പിട്ടത്. കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്ന് ഐടി ടൗൺഷിപ്പായിരുന്നു ലക്ഷ്യം. എന്നാൽ, ഇക്കഴിഞ്ഞ വർഷങ്ങളിലൊന്നും തന്നെ ദുബായ് ഹോൾഡിങ്സ് കൊച്ചിയിൽ നിക്ഷേപം നടത്തുകയോ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടോ ഇല്ല. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.
ടീകോമിന് നൽകിയ 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കും. സംസ്ഥാന സർക്കാരിന് 16 ശതമാനവും ദുബായ് ഹോൾഡിങ്സിന് 84 ശതമാനവും ഓഹരിപങ്കാളിത്തത്തിലാണ് പദ്ധതി ആരംഭിച്ചത്. 2020ൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.