കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. കുടക് സ്വദേശിയാണ് ആന്ധ്രയിൽ നിന്ന് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഇയാളെ രാത്രിയോടെ കാഞ്ഞങ്ങാട്ട് എത്തിക്കും. മേയ് 15നാണ് കുട്ടി പീഡനത്തിന് ഇരയായത്. പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കം നോക്കി ഇയാൾ വീടിനുള്ളിൽ കടന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം സ്വർണകമ്മൽ കവർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. പ്രദേശത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ദിവസങ്ങൾക്കു മുൻപ് ഇയാൾ മറ്റൊരു വീട്ടിൽ മോഷണം നടത്തിയിരുന്നതായു കണ്ടെത്തി. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇതോടെയാണ് രണ്ടു ഒരാൾ തന്നെയാണെന്ന് ഉറപ്പിച്ചത്.
കുടക് സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് കാഞ്ഞങ്ങാട് സ്വദേശിയായ സ്ത്രീയെ വിവാഹം കഴിച്ച് നാട്ടിൽ താമസം തുടങ്ങിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇയാൾക്കു മുൻപേ പരിചയമുണ്ട്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുള്ള്യ , കുടക് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്.