
വിദ്യാർഥിയുടെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
കൊല്ലം: കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസുള്ള മിഥുനാണ് മരിച്ചത്. കളിക്കിടെ ഷെഡിനു മുകളിലേക്ക് വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂൾ കോമ്പൗണ്ടിനു മുകളിലെ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്കൂൾ കോമ്പൗണ്ടിൽ നിർമിച്ചിരിക്കുന്ന സൈക്കിൾ ഷെഡിനു മുകളിലേക്കു കയറിയ മിഥുന് കാൽ തെറ്റി വീണപ്പോൾ വൈദ്യുതി ലൈനിൽ പിടിച്ചുവെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ അധ്യാപകൻ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.