
വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു
പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് വീണ്ടും പറ ഇടിഞ്ഞു വീണതിനെ തുടർന്നാണ് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതെന്നും ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ വീണ്ടും ദൗത്യം പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തിങ്കളാഴ്ച (July 07) ഉച്ചയ്ക്കു 2.30 ഓടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന ഹിറ്റാച്ചിക്കു മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. ഇതിൽ ഒഡിഷ സ്വദേശിയായ മഹാദേവ് പ്രധാന്‍റെ മൃതദേഹം പുറത്തെടുത്തിരുന്നു. ബിഹാർ സ്വദേശിയായ അജയ് റായ് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനായി തിരുവല്ലയിൽ നിന്ന് 27 എൻഡിആർഎഫ് സംഘം പുറപ്പെട്ടു. ഫയർഫോഴ്‌സിന്‍റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.