

"ഓടിയിട്ട് എത്തുന്നില്ല, കാലുകൾ കുഴഞ്ഞുപോയി"; മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് കൂടമ്മാൾ
വയനാട്: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് കൂടമ്മാൾ. മണ്ണിടിച്ച് ഒലിച്ചു വരുന്നതിനു മുന്നിലൂടെ കൂടമ്മാളും ഭർത്താവും ഓടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബാങ്കിലേക്ക് പോകുന്നതിനായി ബസ് കയറാൻ നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അൽപ നേരം കൂടി ബസ് സ്റ്റോപ്പിൽ നിന്നിരുന്നുവെങ്കിൽ ജീവൻ പോയെനെയെന്ന് കൂടമ്മാൾ പറയുന്നു.
എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല. മണ്ണും വെള്ളവും കൂടി കുത്തിയൊലിച്ചു വരുന്നതു കണ്ടാണ് ഓടിയത്. കാലുകൾ കുഴഞ്ഞു പോകുകയായിരുന്നു. ഓടിയിട്ട് എത്താത്ത അവസ്ഥയായിരുന്നുവെന്നും കൂടമ്മാൾ. കുത്തിയൊലിച്ചു വരുന്ന മണ്ണിന്‍റെ ശക്തിയിൽ ഒരു ടാങ്കർ ലോറി ഉൾപ്പെടെ ഒലിച്ചു വരുന്നുണ്ട്.
ടാങ്കർ ലോറിയുടെ അടിയിൽ നിന്നാണ് കൂടമ്മാളിനെ ഭർത്താവ് വലിച്ചെടുത്തു പുറത്തേക്ക് കൊണ്ടു പോകുന്നത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ല.