പൊലീസ് മലക്കം മറിഞ്ഞോ? പ്രതി ആദ്യം കുത്തിയത് വന്ദനയെയെന്ന് എഫ്ഐആർ

പ്രതി സന്ദീപിന്‍റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നായിരുന്നു പൊലീസ് തന്നെ നേരത്തെ പറഞ്ഞിരുന്നതും സാക്ഷി മൊഴിയും
പൊലീസ് മലക്കം മറിഞ്ഞോ? പ്രതി ആദ്യം കുത്തിയത് വന്ദനയെയെന്ന് എഫ്ഐആർ
Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് മാറ്റി പൊലീസ് എഫ്ഐആർ. പ്രതി ആദ്യം കുത്തിയത് ഡോ. വന്ദന ദാസിനെയാണ് എന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

കാലിലെ മുറിവിൽ‌ മരുന്ന് വയ്ക്കുന്നതിനിടെ ഇയാൾ കത്രിക കൈക്കലാക്കിയിരുന്നു. ഒബ്സർവേഷന്‍ റൂമിൽ അതിക്രമിച്ചുക്കയറിയും ഇയാൾ ആക്രമിച്ചു. ഒടി രക്ഷപെടാന്‍ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിലും മുതുകിലും കുത്തി. വന്ദന ആവശയായി നിലത്തു വീണപ്പോഴും നിലത്തിട്ടു കുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

എന്നാൽ, സന്ദീപിന്‍റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നായിരുന്നു പൊലീസ് തന്നെ നേരത്തെ പറഞ്ഞിരുന്നത്. സാക്ഷികളുടെ മൊഴിയും സമാനമായിരുന്നു.

ഡോ. മുഹമ്മദ് ഷിബിന്‍റെ മൊഴിപ്രകാരമാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

ബുധനാഴ്ച പുലർച്ചയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വനിതാ ഡോക്ടറെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com