അധ്യയന വർഷത്തിൽ പഴുതടച്ചുള്ള കരുതലും കാവലുമായി കോട്ടയം ജില്ലാ പൊലീസ്

സ്കൂൾ ഡ്രൈവർമാരുടെയും, കുട്ടികളെ എത്തിക്കുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ തയ്യാറാക്കി സ്റ്റേഷനിൽ സൂക്ഷിക്കും
അധ്യയന വർഷത്തിൽ പഴുതടച്ചുള്ള കരുതലും കാവലുമായി കോട്ടയം ജില്ലാ പൊലീസ്
Updated on

കോട്ടയം: പുതിയ അധ്യയന വർഷത്തിൽ അതീവ ജാഗ്രതയോടെ കോട്ടയം ജില്ലാ പൊലീസ്. ഇതിനായി സ്കൂൾ കോളെജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. 

സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷയൊരുക്കുക, മയക്കുമരുന്ന് പദാർഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ തുടങ്ങിയവയുടെ വില്പനയും ഉപയോഗവും തടയുക,  ഇത്തരത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ മറ്റ് അധികാരികളെയോ  അറിയിക്കുക, സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂളിൽ നിന്ന് പോകുന്ന വിദ്യാർഥികളെക്കുറിച്ചും, ക്ലാസുകൾ അവസാനിച്ചതിനുശേഷം വീടുകളിൽ പോകാതെ  നടക്കുന്ന വിദ്യാർഥികളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും, ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക, ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിക്കുക, അവരെ നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്ക്  വിനിയോഗിക്കുന്നുണ്ടോയെന്നും നിരീക്ഷിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുക, സ്കൂൾ പ്രവർത്തിക്കാത്ത സമയത്ത് സ്കൂൾ പരിസരത്തുള്ള അപരിചിതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രധാന പ്രവർത്തനങ്ങൾ.

സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, അല്ലെങ്കിൽ പി.ടി.എ പ്രസിഡണ്ടുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ, വാർഡ് അംഗങ്ങൾ അല്ലെങ്കിൽ കൗൺസിലർമാർ, സ്കൂൾ ലീഡർ, മാതാപിതാക്കൾ, 2 അധ്യാപകർ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, ജാഗ്രതാ സമിതിയുടെയോ എസ്.പി.സി.യുടെയോ പ്രതിനിധി, എന്നിവരെ ഉൾപ്പെടുത്തിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. സ്കൂൾ ഡ്രൈവർമാരുടെയും, കുട്ടികളെ എത്തിക്കുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ തയ്യാറാക്കി സ്റ്റേഷനിൽ സൂക്ഷിക്കും. സ്കൂളുകളിലെ പി.ടി.എ യുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും, കൂടാതെ മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും  ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com