
ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
അപകടത്തിന് പിന്നാലെ ആശുപത്രി ധനസഹായ ഫണ്ടിൽ നിന്നും 50000 രൂപ കുടുംബത്തിന് കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ മകന് താത്ക്കാലിക ജോലി നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും സ്ഥിരം ജോലിയെന്ന കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നിലവിലെ തീരുമാനം.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിച്ചെന്നു കാട്ടി ആരോഗ്യമന്ത്രിക്കെതിരേ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സർക്കാർ ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്നിവരടക്കം ബിന്ദുവിന്‍റെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിന്‍റെ വീട് എൻഎസ്എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് മന്ത്രി ബിന്ദു ഉറപ്പു നൽകിയിട്ടുണ്ട്.