

കണ്ണൂർ: കെഎസ്ഇബി-എംവിഡി പോര് മുറുകുന്നു. മട്ടന്നൂരിലെ ആർടിഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. ബില്ലടച്ചിട്ട് മാസങ്ങളായെന്ന് കണ്ടെത്തിയതോടെയാണ് ഫ്യൂസ് ഈരിയത്. 52,820 രൂപ വൈദ്യൂതി ബില്ല് കുടിശിക ആയതിനെ തുടർന്നാണ് നടപടി.
പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ തയാറാവാത്തതിനെ തുടർന്ന് ഇന്നു രാവിലെ ഉദ്യോഗസ്ഥനെത്തി വൈദ്യുതി വിഛേദിക്കുകയായിരുന്നു. കണ്ണൂരിലെ റോഡ് ക്യാമറകൾ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഇതിനു മുമ്പും ഫ്യൂസ് ഊരിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ വൈദ്യുത ബിൽ അടക്കാത്തതിനെ തുടർന്ന് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി വിഛേദിച്ചതിനാൽ വെള്ളിയാഴ്ച ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു.