

ആലപ്പുഴയിൽ മരിച്ച യാചകന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപയും സൗദി റിയാലും!
ചാരുമ്മൂട്: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച യാചകന്‍റെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത് നാലര ലക്ഷം രൂപയും സൗദി റിയാലുകളും. നിരോധിച്ച 2000 രൂപയുടെ 12 നോട്ടുകളും കൂട്ടത്തിലുണ്ടായിരുന്നു. ആലപ്പുഴ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തിയിരുന്നയാളെ തിങ്കളാഴ്ചയാണ് വാഹനമിടിച്ചത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ എന്നാണ് ആശുപത്രിയിൽ നൽകിയ പേര്. വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നെങ്കിലും ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ കടത്തിണ്ണയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളെജിലേക്ക് മാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന സഞ്ചികൾ പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയത്.
പഞ്ചായത്തംഗത്തിന്‍റെ സാന്നിധ്യത്തിൽ പൊലീസുകാരും സാമൂഹ്യപ്രവർത്തകരും ചേർന്നാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലാക്കി ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു പണം. കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.