

ലീഗ് നേതാവിന്‍റെ ആക്ഷേപം; യു. പ്രതിഭ നിയമനടപടിക്ക് ഒരുങ്ങുന്നു
കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മനംനൊന്ത് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ വിതുമ്പി കരഞ്ഞു. രാഷ്ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കടന്നുവരുന്ന പെൺകുട്ടികളെയും ഗവേഷകരേയും അഭിഭാഷകരേയും തളർത്താനാണ് ഇത്തരം നീചമായ ശക്തികൾ ശ്രമിക്കുന്നതെന്ന് യു. പ്രതിഭ പറഞ്ഞു. എന്നാൽ സ്ത്രീകൾ ഉത്തരം അവസ്ഥകളെ അതിജീവിക്കുമെന്നും അവർ പറഞ്ഞു.
എൽഡിഎഫ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എംഎൽഎ കൂടിയായ പ്രതിഭ വിതുമ്പി കരഞ്ഞത്. വ്യക്തിപരമായ അധിക്ഷേപം നടത്തി തെരഞ്ഞെടുപ്പ് ചിത്രം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. കായംകുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി വോട്ട് ചോദിക്കുന്നതിന് പകരം സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിത്താനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎ വരെയായി പ്രവർത്തിച്ച ഒരു ജനപ്രതിനിധിക്കെതിരേ ഉണ്ടായ ഈ നീക്കം കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് അവർചൂണ്ടിക്കാട്ടി.വ്യക്തിഹത്യക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എൽഡിഎഫിന്‍റെ തീരുമാനം.