

വേടന് ജാമ്യമില്ല; രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്‍റെ കസ്റ്റഡിയില്‍
കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടന് ജാമ്യമില്ല. 2 ദിവസത്തേക്ക് വനം വകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ടു. പെരുമ്പാവൂർ ജെസിഎഫ്എം കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യപേക്ഷ മെയ് 2ന് പരിഗണിക്കും.
പുലിപ്പല്ല് കൈവശം വച്ച സംഭവത്തില്‍ വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. വേടനെ ചൊവ്വാഴ്ച എറണാകുളത്തെ ഫ്ളാറ്റിലും ബുധനാഴ്ച തൃശൂർ വിയ്യൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും.
കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയെയും മറ്റ് 8 പേരെയും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ‍്യം ലഭിച്ചുവെങ്കിലും വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. മലേഷ‍്യൻ മലയാളിയും വേടന്‍റെ ആരാധകനുമായ രഞ്ജിത് കുമ്പിയാണ് ഈ പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വിവരം. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ, രഞ്ജിത്ത് സമ്മാനിച്ചത് പുലിപ്പല്ലാണെന്ന് കൈയിൽ കിട്ടുമ്പോൾ തനിക്കറിയില്ലായിരുന്നുവെന്നാണ് വേടൻ വനം വകുപ്പിന് നൽകിയ മൊഴി. ശ്രീലങ്ക വഴി യുകെയിലേക്കോ ഫ്രാൻസിലേക്കോ ആണ് രഞ്ജിത്ത് പോയിരിക്കുന്നതെന്നാണ് വിവരം. വേടന്‍റെ അമ്മ ശ്രീലങ്കൻ വംശജയാണ്. അതുവഴിയുള്ള ബന്ധവും കേസിലുണ്ടെന്നും റേഞ്ച് ഓഫിസർ കൂട്ടിച്ചേർത്തു.