നിർണായകം : മുഖ്യമന്ത്രി പ്രതിയായ കേസിൽ ലോകായുക്ത വിധി നാളെ

മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെയും പ്രതിയാക്കിയാണ് കേസ്
നിർണായകം : മുഖ്യമന്ത്രി പ്രതിയായ കേസിൽ ലോകായുക്ത വിധി നാളെ

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്ത കേസിൽ വിധി നാളെ. മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെയും പ്രതിയാക്കിയാണ് കേസ്. നേരത്തെ കെ. ടി. ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞതു ലോകായുക്ത പരാമർശത്തെ തുടർന്നായിരുന്നു. അതുകൊണ്ടു തന്നെ വിധി എതിരായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണു വിലയിരുത്തൽ. നാളെ വിധി പറയേണ്ട കേസുകളുടെ പട്ടിക‍യിൽ ദുരിതാശ്വാസനിധി കേസും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വകമാറ്റി ചെലവഴിച്ച സംഭവങ്ങളിലാണു ലോകായുക്ത കേസ് എടുത്തത്. എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവിനും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചതിനും എതിരെയായിരുന്നു ലോകായുക്തയിൽ കേസ്. കേസിൽ നേരത്തെ തന്നെ വാദം പൂർത്തിയായെങ്കിലും വിധി പറയുന്നതു നീണ്ടു. തുടർന്ന് ഹർജിക്കാരനായ ആർ. എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ചു ലോകായുക്തയ്ക്ക് പരാതി നൽകാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. എന്നാൽ ഇതിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിൽ, അഴിമതി തെളിഞ്ഞാൽ പൊതുജനസേവകർ രാജിവയ്ക്കണമെന്ന പഴയ നിയമമാണു നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ നാളത്തെ വിധി നിർണായകമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com