

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ച സംഭവം; യുവ ഡോക്റ്റർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
അങ്കമാലി: അങ്കമാലിയിൽ ബികോം വിദ്യാർഥിനി ജാസ്‌ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാറോടിച്ച ഡോക്റ്റർ സിറിയക് പി. ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
ബുധനാഴ്ച പ്രതിയുടെ അതിരംപുഴയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന്‍റെ അനാസ്ഥയാണ് പ്രതിയെ പിടികൂടാനാവാത്തതിന് കാരണമെന്നാണ് വിമർശനം ഉയരുന്നത്. അപകടം നടന്ന് 5 ദിവസത്തോളം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തതിൽ പ്രതിഷേധം കനക്കുകയാണ്.
ഫെബ്രുവരി 28 നാണ് അപകടം നടക്കുന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. മഹീന്ദ്ര XUV 700 വാഹനമായിരുന്നു ജസ്‌ലിയയെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി. ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർഥിയാണ് സിറിയക്.
അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജസ്‌ലിയയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.