

എം.ജി. രാജമാണിക്യം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ നീളുമെന്നും ഈ ഘട്ടം തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. കെഎസ്ഇബി ഉന്നത തല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി 12 മണിക്ക് ശേഷം കറന്‍റ് പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സർക്കാരും ബോർഡും ഉൾക്കൊള്ളുന്നുണ്ട്. വൈദ്യുതി നിയന്ത്രണം മൂലമുള്ള അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
കറന്‍റ് പോകുന്ന സമയം മുൻകൂട്ടി അറിയിക്കുന്നതിനായുള്ള സോഫ്റ്റ് വെയർ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അതു വഴി ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നും രാജമാണിക്യം കൂട്ടിച്ചേർത്തു. സെപ്റ്റംബറിലും വൈദ്യുതിയുടെ ഡിമാൻഡ് കൂടി തന്നെ തുടരുകയാണ്.
വൈകിട്ട് 7നുണ്ടാകുന്ന അതേ അവസ്ഥ തന്നെയാണ് രാവിലെയും ഉണ്ടാകുന്നത്. ഒക്റ്റോബർ 1 മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചേക്കും.
ഒക്റ്റോബറിൽ പുതിയതായി 500 മെഗാവാട്ട് പവർ ലഭിക്കും. സ്വാപ് കരാറുകൾ വഴി ലഭിക്കുന്ന പവറും കൂടി ലഭിക്കുന്നതോടെ പ്രശ്നത്തിനു പരിഹാരമാകും. അതു വരെയും പരമാവധി വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും രാജമാണിക്യം പറഞ്ഞു.