

കൊല്ലപ്പെട്ട മധു
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.വിചാരണക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി.
മറ്റു പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിവരെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവിനാണ് ശിക്ഷിച്ചത്. നാലാം പ്രതിയേയും 11ാം പ്രതിയേയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയും ഹൈക്കോടതി ശരിവച്ചു.
അതേസമയം പ്രതികൾക്കേതിരേ എസ്‌സി- എസ്ടി പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്‍റെ കുടുംബവും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പുതിയ വകുപ്പുകളിൽ കൂടി പ്രതികൾ കുറ്റക്കാരായതോടെ ശിക്ഷാവിധി ഉച്ചയ്ക്ക് 12.30 ന് പ്രഖ്യാപിക്കും.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 മേയ് 20ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.