
അഭിഷോ ഡേവിഡ് (32)
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മലയാളി ഡോക്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളെജിൽ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്ന അഭിഷോയെ താമസിക്കുന്ന ഹോസ്റ്റൽ മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 10 മണി ആയിട്ടും അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്നാണ് ആശുപത്രി അധികൃതർ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഷോയുടെ കുടുംബം ഗോരഖ്പൂരിൽ എത്തിയിട്ടുണ്ട്.
മുറിയിൽ നിന്ന് സർജറികൾക്കായി ഉപയോഗിക്കുന്ന "വാക്രോണിയം ബ്രോമൈഡ്" എന്ന മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയും ഡോക്റ്ററുടെ കൈയിൽ രണ്ട് കുത്തിവയ്പ്പ് പാടുകളും പൊലീസ് കണ്ടെത്തി. ഒന്നര വർഷം മുന്‍പായിരുന്നു അഭിഷോയുടെ വിവാഹം. ഭാര്യയുടെ പ്രസവത്തിനായി വെള്ളിയാഴ്ച വൈകിട്ട് അവധിയെടുത്ത് കേരളത്തിലേക്ക് പോകാനിരിക്കെയാണ് മരണം. പ്രാഥമിക അന്വേഷണത്തിൽ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഗോരക്പൂർ സിറ്റി എസ്പി അറിയിച്ചു.